District News
തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിന് പോയ രണ്ടു പേര്‍ക്കും കാട്ടുപോത്തിനെ തുരത്തുന്നതിനിടെ ഒരാള്‍ക്കും നേരേ കാട്ടുപോത്തിന്റെ ആക്രമണം. ഉടുമ്പന്നൂര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (63), പുരയിടത്തില്‍ സാബു ( 62) എന്നിവര്‍ക്കും ചീനിക്കുഴി ഒലിവിരിപ്പ് കൊച്ചുകുന്നേല്‍ അജയ് (40) ക്കും നേരേയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൈയുടെ എല്ല് പൊട്ടിയ മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈക്ക് പരിക്കേറ്റങ്കിലും സാരമുള്ളതല്ല.
ഇന്നലെ വൈകുന്നേരം കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് അജയ് (40) ക്ക് പരിക്കേറ്റത്. ഇവിടെ പൈനാപ്പിള്‍ തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കാട്ടുപോത്തിനെ കണ്ട് റബര്മരത്തിനു പിന്നിലൊളിക്കാന്‍ ശ്രമിച്ചെങ്കിലും പോത്തിന്റെ കൊമ്പുകൊണ്ട് തോളിനു പരിക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരത്തിനു പിന്നിലൊളിച്ചതുകൊണ്ടാണ് വലിയ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ 3.30ന് ഉടുമ്പന്നൂര്‍ -വെണ്ണിയാനി റൂട്ടില്‍ ഒലിവിരിപ്പ് മേഖലയിലാണ് കാട്ടുപോത്ത് എത്തിയത്. വീട്ടില്‍നിന്നു രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും.
സ്കൂട്ടറില്‍ പോകുകയായിരുന്ന സാബു റോഡിനു മുന്നില്‍ കാട്ടുപോത്തിനെ കണ്ട് വാഹനം വെട്ടിച്ചു മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് മുന്നോട്ടുപോകുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ മുരളി റോഡില്‍ കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.
കാടിളക്കി തെരച്ചില്‍
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രാവിലെ മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും ആദ്യം കാട്ടുപോത്തിനെ കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡും വേളൂര്‍, പെരിങ്ങാശേരി സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും കരിമണ്ണൂര്‍ പോലീസും ദുരന്തനിവാരണ സേനയും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കാട്ടുപോത്ത് കാണാമറയത്തുതന്നെയായിരുന്നു.
ഉച്ചയ്ക്കു ശേഷം പെരിങ്ങാശേരി സെക്ഷന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ ചീനിക്കുഴി, മലയിഞ്ചി ഭാഗത്ത് കാട്ടുപോത്തിനെ കണ്ടെത്തി. രാത്രി വൈകിയും നാട്ടുകാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്. കാട്ടുപോത്ത് മാറിമാറി സഞ്ചരിക്കുന്നതിനാല്‍ ജനങ്ങള്‍ അതീവ ഭീതിയിലാണ്. ജനവാസമേഖലയായതിനാല്‍ പ്രദേശവാസികളോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാത്രിയിലും നിരീക്ഷണം
ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ ഭീതി വിതയ്ക്കുന്ന കാട്ടുപോത്തിനെ കണ്ടെത്താനും തുരത്താനുമായി ആര്‍ആര്‍ടി സംഘത്തെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ദിനേശന് ചെറുവാട്ട് പറഞ്ഞു. രാത്രിയും ആര്‍ആര്‍ടി സംഘവും വനപാലകരും സ്ഥലത്ത് നിരീക്ഷണം നടത്തി വരികയാണ്. ഡിഎഫ്ഒ ഇന്ന് സഥലത്തെത്താന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാട്ടുപോത്തിനെ വനമേഖലയിലേക്കു തുരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തുടര്‍നടപടികള്‍ ഇന്നു തീരുമാനിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഭീതി വിട്ടുമാറാതെ മുരളി
തൊടുപുഴ: കൈക്ക് പരിക്കേറ്റ് തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും മുരളിയ്ക്ക് ഭീതി വിട്ടു മാറിയിട്ടില്ല. എന്താണ് സംഭവിക്കുന്നതന്നു പോലും മനസിലാകുന്നതിനു മുമ്പാണ് ഭീമാകാരനായ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
മുരളിയുടെ ഇടത് കൈക്ക് സാരമായ പൊട്ടലുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് മുരളി ടാപ്പിംഗിനായി വീട്ടില്‍നിന്ന് സ്കൂട്ടറില്‍ പോകുന്നത്. മഞ്ചിക്കല്ല് ഒലിവിരുപ്പ് കയറ്റം കയറുന്നതിനിടെയാണ് റോഡരികില്‍ ഭീമാകാരമായ രൂപം കാണുന്നത്.
രണ്ടു തിളങ്ങുന്ന കണ്ണുകളാണ് ആദ്യം കണ്ടത് . ഒന്നുകൂടി നോക്കുമ്പോഴാണ് ഭീമന് കാട്ടുപോത്ത്. ഒന്നു നിലവിളിക്കാന്‍പോലും സമയം കിട്ടുന്നതിനു മുന്‍പ് കാട്ടുപോത്ത് വെട്ടിത്തിരിഞ്ഞ് മുന്നോട്ടു കുതിച്ചു. പാഞ്ഞുവന്ന കാട്ടുപോത്ത് മുരളിയെ ഇടിച്ചുവീഴ്ത്തി. സ്കൂട്ടറില്‍നിന്ന് മുരളി തെറിച്ചുവീണു. അവശനായി നോക്കിനില്‍ക്കേ കാട്ടുപോത്ത് താഴേക്ക് ഓടിപ്പോയി. തൊട്ടുപിന്നാലെയുണ്ടായിരുന്ന ബന്ധു സാബുവിനു നേരേയും കാട്ടുപോത്ത് ആക്രമണത്തിനു മുതിര്‍ന്നു. കൊമ്പുതട്ടി സാബുവിന് മുറിവേറ്റു.
ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് മുരളി പറഞ്ഞു. ഇതിനു മുന്‍പ് ഒരിക്കല്‍പോലും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ജനവാസ മേഖലയായ ഇവിടെ എങ്ങനെ കാട്ടുപോത്ത് എത്തിയെന്ന കാര്യം അറിയില്ല. നാളുകളായി ഇതു വഴിയാണ് റബര്‍ വെട്ടാന്‍ പകുന്നത്.
പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും കാട്ടുപോത്തിന് മുന്നില്പ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. വരവുകണ്ടപ്പോള്‍ ഭയന്നുപോയി. ജീവന് തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസമാണ് ഇപ്പാഴുള്ളതെന്ന് മുരളി പറഞ്ഞു.
ജനങ്ങളുടെ ആശങ്കയകറ്റണം
തൊടുപുഴ: ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മഞ്ചിക്കല്ലില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ കാട്ടുപോത്ത് ആക്രമണത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് ആവശ്യപ്പെട്ടു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആക്രമിച്ച കാട്ടുപോത്തിനെ ആദ്യം കണ്ടെത്താനായിട്ടില്ല. പിന്നീട് നാട്ടുകാര്‍ ഉള്‍പ്പെടെ നടത്തിയ തെരച്ചിലിലാണ് ഇതിനെ കണ്ടെത്തിയത്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്ത് അര്‍ധരാത്രിയിലും പുലര്‍ച്ചെയും റബര്‍ ടാപ്പിംഗ് നടത്തിയാണ് പല കുടുംബങ്ങളും കഴിയുന്നത്. ഭയം മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ഈ തൊഴില്‍ മുടങ്ങി പ്രദേശവാസികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
കാല്‍പ്പാടുകള്‍ പരിശോധിച്ചതിനു ശേഷം ആക്രമിച്ച് നാട്ടിലുള്ള പോത്താണെന്ന് ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലൂടെ പോത്തിനെ കണ്ടെത്തി ജനവാസമേഖലയില്‍നിന്ന് മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കുകയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹാരവും ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാഗ്രത പാലിക്കണം: പഞ്ചായത്ത്
ഉടുമ്പന്നൂര്‍: ഇടമറുക്, കാരിക്കാപ്പിള്ളി, വാളത്തിപ്പാറ, കൊക്കരണി എന്നീ ഭാഗങ്ങളില്‍ കാട്ടുപോത്തിനെ കണ്ടതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പ്രദേശത്തുണ്ട്.
നിലവില്‍ വെടിവയ്ക്കാനുള്ള ഉത്തരവ് ലഭ്യമാകാത്തതിനാല്‍ ജനങ്ങളെ അപകടത്തെക്കുറിച്ച് ബോധവത്കരിച്ചുള്ള മൈക്ക് അനൗണ്‍സ്മെന്റ് ഈ പ്രദേശങ്ങളിലൂടെ നടത്തുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.
അടിയന്തരസഹായം നല്‍കണം: മനോജ് കോക്കാട്ട്
ഉടുമ്പന്നൂര്‍: ഒലിവിരിപ്പ് ഭാഗത്ത് കാട്ടുപോത്ത് അക്രമണത്തില്‍ നാട്ടുകാരായ മൂന്നു പേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് ഡിഎഫ്ഒയ്ക്ക് കത്ത് നല്കി. പരിക്കേറ്റവര്‍ക്കു ന്യായമായ നഷ്ടപരിഹാരം നല്‍കണം. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. പഞ്ചായത്തംഗം ബിജോ ജേക്കബും ഒപ്പമുണ്ടായിരുന്നു.
Kerala
മുണ്ടക്കയം: വണ്ടൻപതാൽ തേക്കിൻ കൂപ്പിൽ കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മുണ്ടക്കയം- കോരുത്തോട് റോഡിൽ വനം വകുപ്പ് ഓഫീസിന് സമീപത്തായി കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ കാട്ടുപോത്തിന് വെടിയേറ്റതായി കണ്ടെത്തി. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ലഭിക്കൂ.
പ്രദേശത്ത് മുൻപും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം ഇതിന് സമീപത്തായി തീർഥാടന വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു. നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന വണ്ടൻപതാൽ ജനവാസ മേഖലയോട് ചേർന്ന് കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയതോടെ ജനങ്ങളും കടുത്ത ആശങ്കയിലാണ്.
നിരവധി തീർഥാടന വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ് മുണ്ടക്കയം- കോരൂത്തോട് റോഡ്. എരുമേലി ഒഴിവാക്കി പമ്പയിലേക്ക് നേരിട്ട് പോകുന്ന തീർഥാടകർ പ്രധാനമായും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കാട്ടുപോത്തിന്റെ സാന്നിധ്യം തീർഥാടകരുടെ യാത്രയ്ക്കും സുരക്ഷാ ഭീഷണി ഉയർത്തുകയാണ്.